കർണാടകത്തിൽ മലയാളിയെ തട്ടിക്കൊണ്ടു പോയി കഴുത്തറുത്ത് കൊലപ്പെടുത്തി

കാസർകോട്: കാസർഗോഡ് സ്വദേശിയായ യുവാവിനെ കർണ്ണാടകയിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. ചെമ്പരിക്ക സ്വദേശി തസ്ലീം എന്ന മുത്തസ്ലീമാണ് മംഗളുരുവിനടുത്ത് ബണ്ട്വാളിൽ കൊല്ലപ്പെട്ടത്. കർണാടകയിലെ നെലോഗി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ജനുവരി 31നാണ് തസ്ലീമിനെ തട്ടിക്കൊണ്ടു പോയത്. സംഭവത്തില്‍ ഒരു മലയാളിയെയും മൂന്ന് കർണാടക ഉള്ളാൾ സ്വദേശികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കർണാടകയിൽ ജ്വല്ലറി കവർച്ചാ കേസിൽ പ്രതിയായി അഫ്ഗാൻ സ്വദേശിയായ യുവാവിനൊപ്പം കഴിഞ്ഞ സെപ്തംബർ 16 ന് കാസർഗോഡ് ചെമ്പരിക്ക സ്വദേശിയായ തസ്ലീമും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ജയിൽ മോചിതനായി സുഹൃത്തുക്കൾക്കൊപ്പം കാറിൽ നാട്ടിലേക്ക് വരുമ്പോഴാണ് തസ്ലീമിനെ കാറിലെത്തിയ സംഘം ജനുവരി 31ന് നെലോഗി പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് ബലമായി പിടിച്ചു കൊണ്ടുപോയത്. സുഹൃത്തുക്കളുടെ പരാതിയിൽ കർണാടക പൊലീസ് അന്വേഷണം നടത്തി വരുകയായിരുന്നു. ഇതിനിടയിലാണ് മംഗളുരുവിന് സമീപം ബണ്ട്വാളിൽ തസ്ലീം ബന്ദിയാക്കപ്പെട്ടതായി പൊലീസിന് വിവരം ലഭിച്ചത്. തുടർന്ന് പൊലീസ് ഇവിടം വളഞ്ഞു.
ഇതിനിടെ തസ്ലിമുമായി സംഘം വാഹനത്തിൽ രക്ഷപ്പെട്ടു. പൊലീസ് പിടികൂടുമെന്ന ഘട്ടം വന്നപ്പോൾ തസ്ലീമിനെ കാറിലിട്ട് കൊലപ്പെടുത്തി മൃതദേഹം ബണ്ട്വാളിൽ തള്ളുകയായിരുന്നു. കഴുത്തറുത്താണ് കൊലപ്പെടുത്തിയത്. ഞായറാഴ്ച വൈകിട്ടാണ് കൊല നടന്നത്. കൊലയാളി സംഘത്തിലെ നാല് പേരെ കർണ്ണാടക പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിൽ ഒരാൾ മലയാളിയും മൂന്നുപേർ കർണാടക ഉള്ളാൾ സ്വദേശിയുമാണ്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് സൂചന
No comments:
Post a Comment