
തിരുവനന്തപുരം: സാമ്പത്തികമായി നട്ടം തിരിയുന്ന ജനങ്ങളുടെ തലയിൽ 1103 കോടി രൂപയുടെ അധിക ബാധ്യത കെട്ടിവയ്ക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനങ്ങളെ ഷോക്കടിപ്പിച്ചിരിക്കുകയാണ് ധനമന്ത്രി . ഇത് താങ്ങാനുള്ള കരുത്ത് കേരളത്തിന് ഇല്ലെന്നും അദ്ദേഹം ബജറ്റിന് ശേഷം വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു .
ഭൂമിയുടെ ന്യായ വില 10 ശതമാനമായി വർധിപ്പിച്ചത് റിയൽ എസ്റ്റേറ്റ് മേഖലയിലെ തകർച്ചയുടെ ആക്കം കൂട്ടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു . സാമ്പത്തിക മാന്ദ്യം കാരണം റിയൽ എസ്റ്റേറ്റ് മേഖല ആകെ പ്രതിസന്ധിയിൽ നിൽക്കുന്നതിനിടെയാണ് മന്ത്രിയുടെ ഈ പ്രഖ്യാപനം. പോക്ക് വരവ് നികുതിയും റവന്യു സേവനങ്ങൾക്കുള്ള നികുതിയും കൂട്ടിയതിനെതിരെയും ചെന്നിത്തല രൂക്ഷമായി വിമർശിച്ചു.
ഈ ബജറ്റിലെ പല പ്രഖ്യാപനങ്ങളും മുൻ വർഷങ്ങളിലെ ആവർത്തനം മാത്രമാണ് . ഇടുക്കി, കുട്ടനാട്, വയനാട് പാക്കേജുകൾ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നു . എന്നാൽ, ഇതിൽ നിന്ന് ഒരു രൂപ പോലും ചെലവാക്കിയിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു . വയനാടൻ കാപ്പി ബ്രാൻഡും കഴിഞ്ഞ ബജറ്റിലും പ്രഖ്യാപിച്ചതാണെന്ന് പറഞ്ഞ അദ്ദേഹം ആ കാപ്പി കുടിക്കാൻ കേരളത്തിലാർക്കും ഭാഗ്യമുണ്ടായിട്ടില്ലെന്നും പരിഹസിച്ചു.
തെക്ക് വടക്ക് ജലപാത അച്യുതാനന്ദന്‍റെ കാലം മുതൽ പ്രഖ്യാപിക്കുന്നതാണെന്നും ആ പ്രഖ്യാനം ഇത്തവണയും ആവർത്തിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച പണം ഇത് വരെ കൊടുത്തിട്ടില്ല . ഈ ബജറ്റിലെ പ്രഖ്യാപനവും ജലരേഖയായി അവശേഷിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു .
ബജറ്റിലെ കണക്കുകൾക്ക് വിശ്വാസ്യത ഇല്ല . നികുതി പിരിക്കാൻ കഴിയാത്ത സർക്കാർ ഭാരം പാവപ്പെട്ടവന്റെ തലയിൽ കെട്ടിവെക്കുകയാണ് . ഇത് ജനവിരുദ്ധ ജനദ്രേഹ ബജറ്റാണ് . കേന്ദ്ര ബജറ്റിൽ നിർമ്മല സീതാരമൻ നടത്തിയതിന് സമാനമായ വാചക കസർത്ത് മാത്രമായിരുന്നു ഐസക്കിന്‍റേതെന്നും രമേശ് ചെന്നിത്തല ആക്ഷേപിച്ചു.
No comments:
Post a Comment